Tuesday, October 13, 2009

രാഹുല്‍ ഗാന്ധിയും , എന്റെ ചില ചിന്തകളും[ ഭാഗം-ഒന്നു]


രാഹുല്‍ ഗാന്ധി കഴിഞ്ഞ ആഴ്ച കേരളത്തില്‍ നടത്തിയ സന്ദര്‍ശനം സംസ്ഥാനം ഒട്ടാകെ ചര്‍ച്ച ആയതു പല വിധത്തിലാണ്. ചിലര്‍ ആ സന്ദര്‍ശനത്തെ ഒരു ആഘോഷമാക്കി മാറ്റിയപ്പോള്‍ , മറ്റു ചിലര്‍ അതിനെ ഒരു വിവാദത്തിനുള്ള അസംസ്കൃത വസ്തുവായി കണ്ടു. ഉറങ്ങിക്കിടക്കുന്ന കെ. എസ്. യു. എന്ന പ്രസ്ഥാനത്തിന് ഉണര്‍വിന്റെ പുതിയ ഊര്‍ജം നല്കാന്‍ രാഹുലിന്റെ സന്ദര്‍ശനം കാരണമായി തീര്‍ന്നു എന്ന നിഗമനത്തില്‍ രാഹുലിന്റെ പാര്‍ട്ടിക്കാര്‍ എത്തി ചേര്‍ന്നു. എന്നാല്‍ മറു പക്ഷമാകട്ടെ രാഹുല്‍ നടത്തിയത് വെറും ഒരു റോഡ്‌ ഷോ മാത്രം ആയിരുന്നെന്നും സര്ക്കാരിന്റെ കോടികള്‍ തുലയ്ക്കാന്‍ മാത്രമെ അതുകൊണ്ട് ഉപകരിച്ചുള്ളുവെന്നും ആക്ഷേപിക്കുന്നു. അഭിപ്രായങ്ങള്‍ അനുകൂലമായാലും പ്രതികൂലമായാലും രാഹുലിന്റെ കേരള സന്ദര്‍ശനം ഒരു ഓളമുണ്ടാക്കി എന്നത് അന്ഗീകരിച്ചേ പറ്റൂ.

രാഹുല്‍ പ്രതീക്ഷ നല്കുന്ന ഒരു നേതാവാണ്‌. ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരാള്‍. ഇന്നു കോണ്‍ഗ്രസ്സ്‌ പാര്‍ട്ടിക്കു നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നതും അങ്ങനെയൊരു ജനകീയതയുടെ മുഖമാണ്. സോണിയ ഗാന്ധിയും, ഇപ്പോള്‍ രാഹുലും ഒഴിച്ച് നിര്‍ത്തിയാല്‍ ജനങ്ങളെ താല്കാലികമായിട്ടെങ്കിലും ഇളക്കി മറിക്കാന്‍ കഴിയുന്ന ഒരു നേതാവിന്റെ അഭാവം കോണ്‍ഗ്രസ്സിനെ വേട്ടയാടുന്നുണ്ട്‌. നെഹ്‌റു കുടുംബത്തിനെ ആശ്രയിച്ചല്ലാതെ കോണ്‍ഗ്രസ്സിനു മുന്നോട്ടുള്ള പ്രയാണം അസാധ്യമാണ് എന്ന് പറയുന്നതും ജനങ്ങളുടെ ഈയൊരു മനശാസ്ത്രത്തെ അടിസ്ഥാനമാക്കി തന്നെയാണ്. ഇതിനിടയില്‍ ഒരു കാര്യം. കേരളത്തിലും ഒരു നേതാവ് ഉണ്ടായിരുന്നു . ജനങ്ങളുടെ ശരീരത്തെയും , മനസ്സിനെയും ഒരു പോലെ ആവേശ കൊടുമുടിയില്‍ ഉയര്‍ത്താന്‍. മറ്റാരുമായിരുന്നില്ല അത്. നമ്മുടെ കെ. കരുണാകരന്‍ തന്നെ.

പുതിയ തലമുറയുടെ ഇടയില്‍ നിന്നും രാഷ്ട്രീയം വഴി മാറി പോകുന്ന ഒരു സാഹചര്യം ആണിന്നു ഉള്ളത്. വന്‍ നഗരങ്ങളിലെ വമ്പന്‍ ഓഫീസുകളില്‍ മികച്ച ശമ്പളത്തിന് ജോലിയെടുക്കുന്ന , ഉന്നത ജോലി മാത്രം ലക്ഷ്യമാക്കി ആധുനിക ശാസ്ത്ര സാന്‍കേതിക മേഖലയില്‍ വിദ്യാഭാസം നേടുന്ന യുവ തലമുറ യ്ക്കിടയില്‍ ഒരു രാഷ്ട്രീയ ശരീരം തേടുന്നത്‌ അനാവശ്യമാണ്. വളരെ ലളിതമായ മനസ്സും , അന്യവര്ഗ ചിന്ത ഗതികള്‍ക്ക് കൂടൊരുക്കാന്‍ ഇടമില്ലാത്ത തലച്ചോറും കൊണ്ടു അവര്‍ അങ്ങനെ പാറിപ്പറന്നു പോകുന്നു. രാഷ്ട്രീയം അവര്ക്കു നേരം പോക്കിനുള്ള ഉപാധിയാണ്. പത്രം വായിക്കുമ്പോള്‍ തമാശ പറഞ്ഞു ചിരിക്കാന്‍ വക നല്കുന്ന കോമാളികള്‍ ആണ് ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കന്മാര്‍.

അഴിമതി, സ്വജന പക്ഷപാതം, വര്‍ഗീയത തുടങ്ങിയ സാമൂഹ്യ വിപത്തുകളെ പ്രോല്‍സാഹിപ്പിക്കുകയും , ഒരു തൊഴില്‍ ആക്കി സ്വീകരിക്കുകയും ചെയ്ത രാഷ്ട്രീയ നേതാക്കന്മാരെ പുതിയ തലമുറ കോമാളികള്‍ ആയി കാണുന്നുവെങ്കില്‍ അതില്‍ തെറ്റ് പറയാന്‍ ആര്ക്കും പറ്റില്ല. നമ്മുടെ മാധ്യമങ്ങള്‍ അത്തരം ഒരു ചിത്രം മാത്രമാണ് രാഷ്ട്രീയക്കാരെ കുറിച്ചു നമുക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. മാധ്യമ സ്വാധീനത്തില്‍ അകപ്പെടുന്ന പുതിയ യുവത , മികച്ച പ്രതിച്ഛായ ഉള്ള നേതാക്കന്മാരെ പോലും അക്കാരണം കൊണ്ടു തന്നെ ശ്രദ്ധിക്കുകയോ, ബഹുമാനിക്കുകയോ ചെയ്യുന്നില്ല. പക്ഷെ അവിടെയും ഉണ്ട് ഒരു പ്രശ്നം.

മികച്ച പ്രതിച്ഛായ ഉള്ള നേതാക്കന്മാര്‍ക്ക് മിച്ചം പറയാന്‍ ഈ പ്രതിച്ഛായ മാത്രമെ ഉള്ളു. യുവാക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ പുതിയ ചിന്തകളോ, ആശയങ്ങളോ ഒന്നും ഇല്ലെന്നു പറയേണ്ടി വരും. നാടിന്റെ വികസനത്തെ കുറിച്ചു വാ തോരാതെ പറയുമെങ്കിലും അത് എങ്ങനെ , താമസം വിന സാധ്യമാക്കാം എന്നതിനെ കുറിച്ചു കൃത്യമായ നിര്‍ദേശങ്ങള്‍ ഒന്നും മുന്നോട്ടു വെക്കാന്‍ ഉണ്ടാവില്ല. പുതിയ കുട്ടികള്ക്ക് വേണ്ടത് ദ്രുത ഗതിയിലുള്ള നടപടികള്‍ ആണ്. പഴഞ്ചന്‍ രീതിയില്‍ ഉള്ള ചുവടു വെപ്പുകള്‍ക്ക് അവരില്‍ സൃഷ്ട്ടിക്കാന്‍ കഴിയുന്നത്‌ വിരസത മാത്രമാണ്. അവിടെയാണ് ചടുലമായ നീക്കങ്ങളുമായി രാഹുല്‍ ശ്രദ്ധേയനാകുന്നത്. പ്രസരിപ്പ് നിറഞ്ഞ മുഖവും , കൃത്യമായ ഉത്തരങ്ങളും രാഹുലിനെ ജനങ്ങള്ക്ക് സുസംമതന്‍ ആക്കുന്നു. ജനങ്ങളില്‍ ഒരാളായി തീരാനുള്ള തന്മയത്വമാര്‍ന്ന ചലനങ്ങള്‍ പ്രത്യേകം എടുത്തു പറയണം. പില്‍ക്കാലത്ത് അച്ഛന്‍ രാജീവ്‌ കൈവരിച്ച ശരീര ഭാഷ രാഹുല്‍ ഇപ്പോഴേ സ്വന്തമാകി കഴിഞ്ഞു . അത് തന്നെയാണ് ലോക സഭ ഇലക്ഷനില്‍ ഉത്തര പ്രദേശില്‍ കോണ്‍ഗ്രസ്സ്‌ തങ്ങളുടെ പ്രതാപ കാലത്തു തിരിച്ചു പോകുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച് തുടങ്ങിയതും. ഇതു തീര്ച്ചയായും ഒരു നല്ല ലക്ഷണമാണ്.

ബാക്കി അടുത്ത പോസ്റ്റില്‍.

Wednesday, September 23, 2009


മനോരമയുടെ വെബ് പേജ് കണ്ടപ്പോഴാണ് സില്‍ക്ക് സ്മിതയെ കുറിച്ചു ഓര്‍മ്മ വന്നത്. സ്മിത ആത്മഹത്യ ചെയ്തിട്ട് ഇന്നേക്ക് പന്ത്രണ്ടു വര്‍ഷം തികയുകയാണത്രേ. സ്മിത എന്‍റെ സജീവമായ ഓര്‍മ്മയില്‍ നിന്നും ബഹിഷ്കരിക്കപ്പെട്ടിരിക്കുന്നു. എന്റേത് മാത്രമാണെന്ന് തോന്നുന്നില്ല. സിനിമയുടെ മികച്ച ആസ്വാദകര്‍ പലരുടെയും മനസ്സില്‍ നിന്നും സ്മിത പുറത്തേയ്ക്കുള്ള വഴിയില്‍ എത്തപ്പെട്ടിരിക്കുന്നു. ക്രൂരമാണ് ഈ മറവി . വെള്ളിത്തിരയിലെ തിളങ്ങുന്ന നക്ഷത്രങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ട ഭീകരമായ ജന നിരാസത്തിന്റെ സൂചന നമ്മുടെയൊക്കെ ഈ മറവിയില്‍ ഉണ്ട്.

സ്മിതയെ എനിക്ക് ഇഷ്ടമായിരുന്നു. എനിക്ക് മാത്രമല്ല എല്ലാ മലയാളികള്‍ക്കും. നമ്മുടെ സദാചാര നിയമമനുസരിച്ച് വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത പടങ്ങളിലെ താരം ആയിരുന്നിട്ടും സ്മിത മലയാളികളുടെ ഇഷ്ടങ്ങളില്‍ ഒന്നായി തീര്‍ന്നു. കാരണം എന്തായിരിക്കാം ? ഒരു ദുരന്ത നായികയുടെ നിഴല്‍ പാളി ആ മുഖത്ത് വീണത്‌ നമ്മുടെ കണ്ണില്‍ നിന്നും മായാതിരുന്നത് കൊണ്ടാണോ? ആട്ടമാടാന്‍ മാത്രം വിധിക്കപ്പെട്ട നടിമാരുടെ ജീവിതത്തെ കുറിച്ചുള്ള ഇരുണ്ട അറിവുകള്‍ പകര്‍ന്ന സഹതാപമാണോ? മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടിയുടെയും മോഹന്‍ ലാലിന്റെയുംകൂടെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളില്‍ അഭിനയിച്ചത് കൊണ്ടാണോ? അതോ മലയാളി രഹസ്യമായി ആസ്വദിക്കുന്ന ശരീര സൌന്ദര്യത്തെ , അതേ രഹസ്യാത്മകതയോടെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചത് കൊണ്ടാണോ? അങ്ങനെയും പറയാം അല്ലെ? സ്മിത ഒരിക്കലും പൂര്ണ്ണ വിവസ്ത്ര ആയില്ല. പാതി മയങ്ങിയ കണ്ണുകളും , അല്പം കറുത്ത്, തുടുത്ത ചുണ്ടുകളും , ഇരു നിറവും , ആഴമേറിയ പൊക്കിള്‍ ചുഴിയും കൊണ്ടു സ്മിത നമ്മെ ആനന്ദിപ്പിച്ചു. സ്ത്രീ വശ്യതയുടെ വനസ്ഥലികള്‍ സ്മിതയില്‍ മലയാളി കണ്ടറിഞ്ഞു. സ്മിതയുടെ ദേഹം കണ്ടു മലയാളിക്ക് ഓക്കാനം വന്നില്ല. വൃത്തിക്കെട്ട ലൈന്ഗീകതയിലും അവന്‍ വീണില്ല. പകരം ഒരു രതി ദേവതയുടെ പരിശുദ്ധിയോടെ അവന്‍ അതിനെ ആരാധിച്ചു. സ്നേഹിച്ചു. ആസ്വദിച്ചു. അതുകൊണ്ടാണല്ലോ ആത്മഹത്യയുടെ ഒരു തുണ്ടം കയറില്‍ ജീവിതത്തെ വരിഞ്ഞു കെട്ടിയിട്ട സ്മിതയുടെ വേര്‍പാടില്‍ ഹൃദയം നൊന്തു മലയാളി ആരുമറിയാതെ വേദനിച്ചത്‌, കവിതകള്‍ കുറിച്ചത്... ഇന്നിപ്പോള്‍ ഞാനീ ബ്ലോഗില്‍ സ്മിതയെ മറന്ന വിഷമത്തില്‍ ചിലതൊക്കെ കുറിച്ചു ഇടുന്നത്.

സ്ഫടികത്തില്‍ ലാലിനൊപ്പം സ്മിത പിഴച്ചവളുടെ ജീവിതം ആദി തിമിര്‍ക്കുന്നത് കണ്ടു രസിച്ചവനാണ് ഞാന്‍. ഒരു പക്ഷെ എന്‍റെ ബാല്യത്തിന്റെ കാഴ്ച പുറങ്ങളില്‍ സ്മിതയുടെ സൌന്ദര്യം ഒരു ദൌര്‍ബല്യമായിരുന്നു. അത് ഒരു വൃത്തികെട്ട ദൌര്‍ബല്യമായിരുന്നില്ലെന്നു മാത്രം. എന്തിനും പോന്ന പെണ്ണ് - വെണ്ണ തോല്‍ക്കുന്ന നായിക ഉടലുകളോട് അത്ര മമത ഉണ്ടായിരുന്നില്ല. പകരം കരുത്തിന്റെ , തന്റെടതിന്റെ കറുത്ത സൌന്ദര്യത്തോട് ഹൃദയം നിറഞ്ഞ സ്നേഹമായിരുന്നു. സ്ഫടികം കണ്ടതോട്‌ കൂടിയാണ് സ്മിത യോട് താത്പര്യം കൂടിയത്. പിന്നെ സ്മിത ലാലിനോടൊപ്പം അഭിനയിച്ചു വരുന്ന ചിത്രം കാണാന്‍ മോഹത്തോടെ കാത്തിരുന്നു. പക്ഷെ പിന്നീട് അവര്‍ ജോഡി ആയില്ല. ആ ദുഃഖം തീര്‍ക്കാന്‍ അവര്‍ ഒരുമിച്ചു നേരത്തെ അഭിനയിച്ച ചിത്രങ്ങള്‍ തിരഞ്ഞു പിടിച്ചു കണ്ടു. എണ്ണ ത്തില്‍ കുറവ് ആയിരുന്നെങ്കിലും ആ ചിത്രങ്ങള്‍ എന്‍റെ ബാല- കൌമാര മനസ്സിനെ തൃപ്തിപ്പെടുത്തി. എന്നാല്‍ ആയിടയ്ക്ക് ആയിരുന്നു സ്മിതയുടെ ദുരന്ത വാര്ത്ത നമ്മെ തേടി വന്നത്. ജീവിത നൈരാശ്യം മൂത്ത് സ്മിത ആത്മഹത്യ ചെയ്തിരിക്കുന്നു.

നമ്മെ ഒരു പാടു ആനന്ദിപ്പിച്ച , മോഹിപ്പിച്ച , ജീവിതത്തെ കുറിച്ചു പ്രതീക്ഷകള്‍ നല്കിയ സ്മിത ജീവിതം വെറുത്തു, ആനന്ദം നഷ്ടപ്പെട്ടു ,മോഹങ്ങളാല്‍ വന്ചിക്കപ്പെട്ടു ലോകം ഉപേക്ഷിച്ചു പോയി. ഇപ്പോഴും ജീവിചിരിപ്പുന്ടെന്കില്‍ മധ്യ വയസ്കയുടെ ടിപ്പിക്കല്‍ വേഷങ്ങളില്‍ മുഖ്യ ധാരാ സിനിമയുടെ ചുട്ടു വട്ടത്തു സ്മിത പമ്മി നില്‍പ്പുണ്ടാകുമായിരുന്നു. വൃദ്ധയായി അഭിനയിച്ചാലും മലയാളി സ്മിതയെ ഇഷ്ടപ്പെടും. കാരണം മലയാളി സ്നേഹിച്ചത് സ്മിതയുടെ ബാഹ്യ സൌന്ദര്യത്തെ ആയിരുന്നില്ല. അവളിലെ സ്ത്രീയെ ആയിരുന്നു.

Thursday, September 17, 2009

പൈങ്കിളിയുടെ സായാഹ്ന സവാരി


പത്ര ലോകത്തെ പൈങ്കിളികള്‍ ആണ് സായാഹ്ന പത്രങ്ങള്‍. സത്യം പറയാലോ ഒരു ദിവസം ഇവ വായിച്ചില്ല എങ്കില്‍ എനിക്ക് ഇരിക്ക പൊറുതി കിട്ടില്ല. നാഗരികനായ ഓരോ മലയാളിയുടെയും അവസ്ഥയാണിത്. അവന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന പൈങ്കിളി കുട്ടന്‍റെ സടകുടഞ്ഞുള്ള എഴുന്നെല്പ്പ് ആണത്. പാതിരാ വരെ ഇരുന്നു ടി. വി. കണ്ടാലും , പിറ്റേന്ന് പുലര്‍ച്ചയ്ക്ക് എഴുന്നേറ്റു പത്രം വിടര്‍ത്തി ആര്‍ത്തിയോടെ വായിക്കുന്ന സ്വഭാവ വിശേഷത്തിന്റെ സായാഹ്ന പതിപ്പ്.

ടി. വി. യില്‍ ഇരുപത്തിനാല് മണിക്കൂര്‍ നേരവും വാര്‍ത്ത ചൂടോടെ സ്ക്രോള്‍ ചെയ്തു പോയാലും , മലയാളി ,മണി ഒരു രണ്ടു രണ്ടര ആവുമ്പോഴേക്കും സായാഹ്ന പത്രത്തിനായി ഇടം കണ്ണിട്ടു നോക്കി നില്‍പ്പ് തുടങ്ങും . അത് എത്തിച്ചേരാന്‍ വൈകും തോറും അവനില്‍ അക്ഷമ പതയും. പത്രം എത്തിച്ചു തരുന്നവന്റെ തന്തയ്ക്കു വിളിക്കും. സഹി കെടുമ്പോള്‍ റോഡിലേക്ക് ഇറങ്ങി ചെന്നു സ്വയം വാങ്ങി വായിക്കും. ഹൊ , വല്ലാത്ത ഒരു അവസ്ഥയാണ് അത്. തിടുക്കം , വെപ്രാളം, അക്ഷമ.... വികാരങ്ങളുടെ കടല്‍ പ്രവാഹം.


ഇതറിയാവുന്ന പത്ര ലോകം മലയാളിയുടെ സായാഹ്ന വായനയ്ക്കായി പത്രങ്ങളുടെ ഒരു മഹോത്സവം തന്നെ കൊണ്ടാടുന്നുണ്ട്. പല പേരുകളില്‍ , പല രൂപത്തില്‍. പ്രഭാത പത്രങ്ങളിലെ തമ്പുരാക്കന്മാര്‍ വരെ സായാഹ്ന സവാരി നടത്തി മിടുക്കന്മാര്‍ ആണ് തങ്ങളെന്ന് തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്.

ആഗോള വാര്‍ത്തകള്‍ വായിക്കാനുള്ള മലയാളിയുടെ രാഷ്ട്രീയ വാന്ച്ച ഒന്നുമല്ല ഈ അത്യാര്തിക്ക് കാരണം. ബലാല്‍സംഗം, ഒളിച്ചോട്ടം, മതില്ചാട്ടം , മോഷണം, പ്രണയം തുടങ്ങിയ ഇക്കിളിപ്പെടുത്തുന്ന വാര്‍ത്തകളുടെ നനുത്ത സ്പര്‍ശം അനുഭവിക്കാനാണ് അവന്റെ ഈ തിടുക്കം. നമ്മുടെയൊക്കെ ഉള്ളിലെ മാലിന്യങ്ങള്‍ ഇത്തരം അവസരങ്ങളിലാണ് നാം പ്രദര്‍ശിപ്പിക്കുന്നത്. എല്ലാം മറച്ചുവെച്ചു മാന്യതയുടെ വെള്ള വസ്ത്രത്തിന് പുറത്തു വെളുക്കെ ചിരിച്ചു സംസ്കാര സമ്പന്നന്‍ ചമയാന്‍ ആക്രാന്തപ്പെട്ട്‌ പായുന്ന മലയാളിയുടെ ആത്മ ഭാവം ജീര്‍നമാണ് എന്നതിന്റെ തെളിവാണ് സായാഹ്ന പത്രങ്ങള്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മധ്യാഹ്ന- സായാഹ്ന പത്രങ്ങള്‍ അച്ചടിച്ചു പുറത്തിറങ്ങുന്നത് കേരളത്തിലാണ് എന്ന വസ്തുത അതിന് സാക്ഷ്യം പറയുന്നു.

എന്തൊക്കെ പറഞ്ഞാലും മലയാളി അവന്റെ ശീലം മറക്കില്ല. എത്ര വലിയവനും , ചെറിയവനും അവന്റെ അക ലോകങ്ങളെ തൃപ്തിപ്പെടുത്താന്‍ എന്ത് നെറികേടും കാണിക്കും. സായാഹ്ന പത്ര വായന നെറികെട്ട ഒന്നാണ് എന്ന് ഞാന്‍ പറയുന്നില്ല. അങ്ങനെ ആണെങ്കില്‍ ഏറ്റവും വലിയ വൃത്തികെട്ടവന്‍ ഞാന്‍ ആയിരിക്കും. കാരണം എന്റെ ഓഫീസില്‍ സായാഹ്ന പത്രം വായിക്കാന്‍ ഏറ്റവും താത്പര്യം കാണിക്കുന്നത് എന്റെ മാറ്റാനാവാത്ത ഒരു ശീലമാണ്. അത് വായിക്കുമ്പോള്‍ കിട്ടുന്ന വികാര വിരേചന സുഖം , കാലത്തു എഴുന്നേറ്റു ചായയും കുടിച്ചു വയറും തടവി മറപ്പുരയില്‍ പോയി ഇരുന്നാല്‍ പോലും കിട്ടില്ല.

വായന നശിച്ചു പോവാതിരിക്കാന്‍ ഈ ശീലം നമുക്കു മറക്കാതിരിക്കാം. മ പ്രസിദ്ധീകരണങ്ങള്‍ ഒരു കാലത്തു മലയാളിയുടെ വായന ശീലത്തെ പിടിച്ചു കെട്ടിയിട്ടത് പോലെ , പുതിയ തലമുറയുടെ വായനയോടുള്ള ആഭിമുഖ്യത്തെ സംരക്ഷിക്കാന്‍ സായാഹ്ന പത്രങ്ങള്‍ മുന്‍കൈ എടുക്കുന്നത് നല്ലതാണ്. അങ്ങനെ എങ്കിലും മലയാളി അറിവുകള്‍ കൊണ്ടു സമ്പന്നന്‍ ആകട്ടെ. മനസ്സിന്റെ ഇക്കിളി , പതുക്കെ പതുക്കെ നമ്മുടെ ബുദ്ധിയുടെയും ഇക്കിളി ആയി മാറട്ടെ.

Wednesday, September 16, 2009

കരിയിലകള്‍ക്ക് കാറ്റു പിടിക്കുമ്പോള്‍

കെ. ജി . ശങ്കരപ്പിള്ളയുടെ ബംഗാള്‍ എന്ന കവിത ഇന്നു പ്രസക്തമാകുന്നത് , ആ പേരില്‍ അറിയപ്പെടുന്ന സംസ്ഥാനത്തിന്റെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചു ആലോചിക്കുമ്പോഴാണ്. കരിയിലകള്‍ക്ക് കാറ്റു പിടിക്കുന്ന ഒരു ബിംബ കല്പന ആ കവിതയുടെ ശക്തി സൌന്ദര്യങ്ങളെ വെളിപ്പെടുത്തുന്ന ഒരു സന്ദര്‍ഭം ഉണ്ട്. തികച്ചും വ്യത്യസ്തമായ ഒരു പശ്ചാത്തലത്തില്‍ ആണ് ആ കവിത രൂപം കൊണ്ടതെന്കിലും , ബംഗാളിന്റെ ഇന്നത്തെ സാഹചര്യം കെ. ജി. എസിന്റെ വരികളെ ഓര്‍ക്കുന്നത് അനിവാര്യമായ ഒരു പ്രക്രിയ ആക്കുന്നു.

മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക് നിസ്സീമമായ ജനപിന്തുണ ഉണ്ടായിരുന്ന സംസ്ഥാനമായിരുന്നു ബംഗാള്‍. മുപ്പതു വര്‍ഷത്തോളം ഇടതുപക്ഷത്തിന്റെ കൈകളില്‍ ഭദ്രമായിരുന്ന ബംഗാളിന്റെ ഭരണം ഇന്നു ശക്തമായ ഭീഷണി നേരിടുകയാണ് എന്ന് പറഞ്ഞാല്‍ കേരളത്തിലെ മാര്‍ക്സിസ്റ്റുകാര്‍ തിന്നാന്‍ വന്നേക്കരുത്. യഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ വൈമനസ്യം കാണിച്ചാല്‍ ഉറ്റു നോക്കുന്ന ദുരന്തത്തെ നേരിടാന്‍ പറ്റാതെ പരാജയം സമ്മതിച്ചു ഒടുക്കം കീഴടങ്ങേണ്ടാതായി വരും. ചുവന്ന ബംഗാളിന്റെ മഹാ പാരമ്പര്യം മമത ബനെര്‍ജിയും , ഏതാനും ചില മാവോയിസ്റ്റ് വന്യ ശക്തികളും കൂടി തകര്ത്തു തരിപ്പണമാക്കാന്‍ ജനകീയവും സാമ്പത്തികവുമായ ശക്തി ഉപയോഗിച്ചു പരിശ്രമിക്കുകയാണ്.
ബംഗാളിലെ ഇടതുപക്ഷത്തിന് എവിടെയാണ് പിഴച്ചത്? സിന്ഗൂരിലും നന്ദിഗ്രാമിലും പറ്റിയ പിഴവിന്റെ കൂലിയാണ് ഇപ്പോള്‍ ഒടുക്കുന്നതെന്ന് ഒറ്റ നോട്ടത്തിലെ കാഴ്ച കണ്ടു പറഞ്ഞു പോകാം. പക്ഷെ അത് ഉപരിപ്ലവമായ ഒരു വിലയിരുത്തല്‍ മാത്രം. സിന്ഗൂരും , നന്ദിഗ്രാമും ഇടതുപക്ഷത്തിനെതിരെ തീവ്രമായി പ്രതികരിക്കുന്നതിനു സഹായകമായ ഒരു അവസ്ഥ അതിന് മുന്പ് തന്നെ രൂപപ്പെട്ടിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. മുപ്പതിലധികം വര്ഷത്തെ എതിരാളികളില്ലാത്ത തികച്ചും ഏകാധിപത്യം എന്ന് തന്നെ വിളിക്കാവുന്ന ഒരു ഭരണ വ്യവസ്ഥ സൃഷ്‌ടിച്ച അരാജകാവസ്ഥ ബംഗാളിന്റെ വിധി മാറ്റിയെഴുതാന്‍ ഇന്നു ഒരുമ്പെടുകയാണ്.
മടുപ്പിന്റെ അങ്ങേത്തലയ്ക്കല്‍ എത്തിച്ചേര്‍ന്ന ജനത ഒരു മാറ്റം ആഗ്രഹിക്കുന്നു. ആ ആഗ്രഹത്തെ ത്വരിതപ്പെടുത്തുന്ന അന്തരീക്ഷമാണ് മാര്‍ക്സിസ്റ്റുകാര്‍ ബംഗാളില്‍ ഒരുക്കി വെച്ചതും. വികസനം വ്യവസായത്തിലൂടെ മാത്രമെ സാധ്യമാവൂ എന്ന ഒരു നിലപാടില്‍ ബംഗാള്‍ സര്‍ക്കാര്‍ ഭൂരിപക്ഷത്തിന്റെ അതിജീവനോപധിയായ കൃഷിയെ പാടെ വിസ്മരിച്ചതില്‍ നിന്നും തുടങ്ങുന്നു ഇടതുപക്ഷ ബംഗാളിന്റെ തളര്‍ച്ച. ജനങ്ങള്‍ ഇച്ച്ചിച്ചത് ഒന്നു. സര്‍ക്കാര്‍ കൊണ്ടുപിടിച്ചു നടപ്പിലാക്കാന്‍ ശ്രമിച്ചത് മറ്റൊന്ന്. കാലത്തിന്റെ പരിണാമ വഴികളില്‍ ഒരിക്കലും എത്തിച്ചേരാന്‍ ആവാത്ത വിധം , പ്രാരാബ്ധങ്ങളില്‍ പെട്ടുഴലുന്ന ഒരു സമൂഹത്തിനു കമ്പ്യൂട്ടറും , കാറും മൂന്നു നേരത്തെ ആഹാരം ഊട്ടി സന്തോഷിപ്പിക്കല്ല എന്ന സത്യം ബംഗാള്‍ സര്‍ക്കാര്‍ തിരിച്ചറിയാന്‍ വൈകിപ്പോയി.
ഒരു മാര്‍ക്സിസ്റ്റുകാരന്‍ എങ്ങനെയാവരുത് എന്ന് കണ്ടു പഠിക്കണമെങ്കില്‍ ബംഗാളില്‍ ചെല്ലണം. ധാര്‍ഷ്ട്യം, പുച്ഛം, ആര്‍ത്തി തുടങ്ങിയ മ്ലേച്ച മൂല്യങ്ങളുടെ സര്‍വാധിപത്യം ബംഗാളിലെ ഏറ്റവും താഴെ കിടയിലുള്ള പാര്‍ട്ടി പ്രവര്തകനെപ്പോലും ദുഷിപ്പിചിചിരിക്കുന്നു. ചോദ്യം ചെയ്യാന്‍ ആരും ഇല്ലാത്തതിന്റെ ഭയ രാഹിത്യം അവനെ അലസനും തണ്ടനും ആക്കി മാറ്റിയിരിക്കുന്നു. ഗുണ്ടകളും, കള്ളപ്പണക്കാരും, അധോലക ശക്തികളും ഒക്കെയാണ് അവന്റെ സംരക്ഷകര്‍, അല്ലെങ്കില്‍ ഇഷ്ട്ടക്കാര്‍.
സാധാരണക്കാരില്‍ നിന്നും പാര്‍ട്ടിയും നേതാക്കന്മാരും അകന്നു എന്നത് പാര്‍ട്ടി തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞ സത്യം. പാര്‍ട്ടിയെ പാര്‍ട്ടി ആക്കിയ ബംഗാളിന്റെ മണ്ണില്‍ നിന്നും മാര്‍ക്സിസ്റ്റുകാര്‍ ദന്ത ഗോപുരങ്ങളിലേക്ക് യാത്ര പോകരുതായിരുന്നു. അടിയുറപ്പ് ഇല്ലാത്ത ഏത് താജ് മഹാളിനും ഒടിഞ്ഞു കുത്തി വീഴാന്‍ വലിയ പ്രയാസമില്ല എന്ന സത്യം മനസ്സില്‍ ഓര്‍ക്കേണ്ടതാണ്. തന്റെ നേര്‍ക്ക്‌ നടന്നു വരുന്ന പാവപ്പെട്ടവന്റെ മുഖത്ത് നോക്കി ഒരു ചെറു ചിരി. ഒറ്റവാക്കില്‍ ഒരു കുശലം. അവന് അത് മതി. ഹൃദ്യമായി ചിരിക്കാന്‍ മറന്നു പോയതാണ് ബംഗാളിലെ മാര്‍ക്സിസ്ട്ടുകാരന് പറ്റിയ ഏറ്റവും വലിയ പിഴവ്. ഗാന്ധിജിയെ നമ്മള്‍ മറക്കാത്തത് ആ മുഖത്ത്തെളിഞ്ഞു കാണാറുള്ള മന്ദഹാസത്തിന്റെ പ്രഭ നമ്മുടെ മനസ്സിനെ തൊട്ടു തലോടുന്നത് കൊണ്ടാണ്. ചിരിക്കാന്‍ കഴിവുള്ള ഏക ജന്തു മനുഷ്യന്‍ മാത്രമാണ്. എന്ന് വെച്ചു ആ ചിരി അപരന്റെ ഹൃദയത്തെ കുത്തി മലര്‍ത്താന്‍ ഉള്ളതാവരുത്.
കഴിഞ്ഞ ലോകസഭ ഇലക്ഷന്‍ , ഉപ തെരഞ്ഞെടുപ്പുകള്‍, തദേശ തെരഞ്ഞെടുപ്പുകള്‍ എന്നിവയില്‍ എല്ലാം മാര്‍ക്സിസ്റ്റു പാര്‍ട്ടി ബംഗാളില്‍ പരാജയം സമ്മതിച്ചു പിന്മാരിയിരിക്കുന്നു. ഈ കാഴ്ച അസഹ്യമാണ്. ഇടതുപക്ഷം തോല്‍വി സമ്മതിച്ചു പിന്മാറി നില്ക്കുന്ന ഒഴിവിലേക്ക് കടന്നു വരുന്നതു ദുഷ്ട ശക്തികള്‍ ആയിരിക്കും. നാടിനോടും നാട്ടുകാരോടും സ്ഥായിയായ കൂറില്ലാത്ത , സ്ഥാപിത താല്പര്യങ്ങളുടെ പ്രത്യശാസ്ത്രത്തെ പിന്‍ തുണച്ചു ഭരണം നടത്താന്‍ ശ്രമിക്കുന്നവര്‍. അവര്‍ ഒരു കാലത്തും രാജ്യത്തിന്റെ അഖണ്ഡമായ ബോധത്തെ സാക്ഷാല്‍ക്കരിക്കാന്‍ ഉത്സുകര്‍ ആയിരിക്കില്ല.
ബംഗാളിലെ ഇടതുപക്ഷത്തിന് തെറ്റ് തിരുത്താന്‍ ഇനിയും സമയമുണ്ട്. തെരഞ്ഞെടുപ്പിനു രണ്ടു വര്ഷം ബാക്കിയുണ്ട്. ജനോപകാരപ്രദമായ ഭരണ നടപടികള്‍ സ്വീകരിച്ചു നഷ്ടപ്പെട്ടുപോയ സുന്ദര മുഖം തിരിച്ചു പിടിക്കാന്‍ കഴിയേണ്ടതാണ്. ഇല്ലെങ്കില്‍ കാലം നിങ്ങള്ക്ക് ഒരിക്കലും മാപ്പു തരില്ല.

Wednesday, August 5, 2009

സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ



കേരളത്തിന്റെ സൌന്ദര്യ മത്സരം ഇന്നു നടക്കും. കൊച്ചിയാണ് വേദി. ഇതിനകം തന്നെ സംഭവം ഒരു വിവാദമായി കഴിഞ്ഞു . കൊച്ചിക്കാരന്‍ ഒരു വക്കീല്‍ അരസികന്‍ ഹൈക്കോടതിയില്‍ നല്കിയ ഒരു പൊതു താല്പര്യ ഹരജി പരിഗണിച്ചു, നീതി പീടവും മത്സരത്തില്‍ ഇടപെട്ട് കഴിഞ്ഞു . കോടതി നിയമിച്ച പ്രത്യേക സംഘത്തിന്റെ മേല്‍നോട്ടത്തില്‍ ആയിരിക്കണം മത്സരം സംഘടിപ്പിക്കേണ്ടത്‌ എന്നാണു വിധി. കോടതി വിധിക്ക് പുറമെ, സദാചാര സംരക്ഷണത്തിന്റെ ആലഭാരം മുഴുവന്‍ ഏറ്റെടുത്തിരിക്കുന്ന ചില മത -സാമൂഹ്യ സംഘടനകളും സൌന്ദര്യ മത്സര വേദിയിലേക്ക് പ്രതിഷേധ മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. എന്തായാലും പോലീസിന് പണിയായി. സുന്ദരിമാര്‍ കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലില്‍ ബുദ്ധിയും ശരീരവും കൊഴുപ്പിച്ചു സമ്മാനവും വാങ്ങി തടി തപ്പും. പാവം പോലീസുകാരും , സമരക്കാരും. കൊച്ചിയിലെ പൊടിയും നാറ്റവും സഹിച്ചു ഉന്തും തല്ലും നടത്തി വിയര്‍ത്തും പൊട്ടിയും വീട് പിടിക്കേണ്ടി വരും.


ലോക സൌന്ദര്യ മത്സരം സംവിധാനം ചെയ്തു ശ്രദ്ധ പിടിച്ചുപറ്റിയ നമ്മുടെ പ്രിയദര്‍ശന്‍ കൊച്ചിയില്‍ വിധി കര്‍ത്താവായി വരുന്നുണ്ട്. ബംഗലൂരുവില്‍ മുന്പ് അമിതാ ബച്ചന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തിയ ആ വിവാദ സൌന്ദര്യ മത്സരം നമുക്കു ഓര്‍മ്മയുണ്ടാവും. അത് ലോക സൌന്ദര്യ മത്സരമായിരുന്നു. അന്ന് ഉയര്ന്നു വന്ന ആരോപണങ്ങളും , സമരങ്ങളും , സംഘാടകരെ കൂടുതല്‍ ആവേശ ഭരിതരാക്കുകയാണ് ചെയ്തത്. അഞ്ചു പൈസ മുടക്കാതെ ചുളുവില്‍ പബ്ലിസിറ്റി കിട്ടാന്‍ വിവാദ വ്യവസായം കൊണ്ടു കഴിയും. പക്ഷെ മത്സരം അവസാനിച്ചു പൊടി അടങ്ങിയപ്പോള്‍ , അമിതാബ് എണ്ണ നടന്‍പാപ്പരായത് മാത്രമായിരുന്നു മിച്ചം. മത്സരത്തില്‍ പങ്കെടുത്തു സമ്മാനം വാങ്ങിയ തരുണീമണി പലവഴി കോടികള്‍ സമ്പാദിച്ചു ലോക ശ്രദ്ധയില്‍ നിന്നു തന്നെ തല്‍ക്ഷണം നിഷ്ക്രമിച്ചു. ആ സുന്ദരിയെ ലോകം പോയിട്ട്, ഇന്ത്യ പോയിട്ട്, ആസുര താളത്തില്‍ മിന്നി മറയുന്ന നഗരം പോലും ഓര്‍ക്കുന്നുണ്ടോ എന്ന് സംശയം. അതുവരെ ഇന്ത്യക്കാരായ കുറച്ചു സുന്ദരിമാര്‍ക്ക് സൌന്ദര്യ പട്ടം നല്കി , രാജ്യമാകമാനം സുന്ദരികളെ സൃഷ്ടിക്കാനുള്ള വ്യാമോഹങ്ങളുടെ ഒരു പ്ലാറ്റ് ഫോം ഒരുക്കി , നമ്മുടെ പെണ്‍കുട്ടികളെ ചതിക്കുഴിയില്‍ അകപ്പെടുത്താനുള്ള ഒരു സാമ്രാജ്യത്വ അജണ്ട നടപ്പിലാകിയ ലോക വ്യവസായ ഭീമന്മാര്‍ , ബാംഗ്ലൂരില്‍ അതിന്റെ അവസാന ഘട്ട റിഹേഴ്സല്‍ ,നടത്തി തങ്ങളുടെ മോഹം സാധിക്കുകയായിരുന്നു. അതോടെ രാജ്യത്തിന്റെ മുക്കിലും മൂലയിലും സൌന്ദര്യ മത്സരങ്ങളുടെ വിപണി കൊഴുത്തു പടര്ന്നു. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ബിസിനസ്സുകാര്‍ തങ്ങളുടെ ആസ്തി കോടികളില്‍ നിന്നും കോടികളിലേക്ക് വര്‍ധിപ്പിച്ചു. പാവം പെണ്‍കുട്ടികളുടെ അച്ഛനമ്മമാര്‍ നഷ്ട സ്വപ്നങ്ങളുടെ തീരത്ത് കുടില് കെട്ടി പാര്‍ത്തു. പണവും പോയി, മാനവും പോയി , ഉള്ളതെല്ലാം പഞ്ച നക്ഷത്ര ഹോട്ടലുകളുടെ പിന്നാം പുറത്തു ദുര്‍ഗന്ധം പടര്‍ത്തി അഴിഞ്ഞു വീണും പോയി. രക്ഷപ്പെട്ട ചുരുക്കം ചിലര്‍ വിട് വായത്തം മൂലധനമാക്കി എങ്ങനെയൊക്കെയോ പിടിച്ചു നിന്നു.


ഇവിടെ കേരളത്തിലെ പുതു തലമുറയും സൌന്ദര്യ മല്‍സരങ്ങളുടെ വര്‍ണ്ണ പകിട്ടില്‍ ആന്ധ്യം ബാധിച്ചു ദിക്കരിയാത്തവര്‍ ആയി പട്ടു പോയിരിക്കുന്നു. പെണ്‍കുട്ടികള്‍ രണ്ടും കല്‍പ്പിച്ചാണ്. തോട് പൊട്ടി പുറത്തു വരാനുള്ള കാലം പോലും ആയിട്ടില്ലാത്ത കുട്ടികള്‍ നഗ്നാരായും , പച്ച ചിരി ചിരിച്ചും ക്യാമറകള്‍ക്ക് പോസ് ചെയ്യുമ്പോള്‍ കാലത്തിന്റെ അഗ്നി പ്രവാഹത്തില്‍ മനസ്സും നന്മയും ഉരുക്കി കലയാത്തവര്‍ നടുങ്ങി നില്‍ക്കുകയാണ്‌. തങ്ങളുടെ കുട്ടികളുടെ ശരീരത്തിന്റെ അഴക്‌ കാമപ്പനി പിടിച്ച പുരുഷ കേസരികളുടെ നയന ഭോഗത്തിന് വിധേയമായി അഴുകിക്കൊണ്ടിരിക്കുകയാനെന്ന സത്യം രക്ഷിതാക്കള്‍ തിരിച്ചറിയാതെ പോകുന്നു. അറിഞ്ഞാലും അവഗണിക്കുന്നു. കാരണം ഇത്തരം സംരംഭങ്ങള്‍ വഴി മക്കളെ പ്രദര്‍ശന വസ്തുക്കള്‍ ആക്കി , ലക്ഷങ്ങള്‍ സമ്പാദിച്ചു ശേഷിച്ച കാലം അല്ലാലോ അലട്ടോ ഇല്ലാതെ ജീവിക്കാം എന്നതാണല്ലോ ഒരു മലയാളിയുടെയും വ്യാമോഹം. ഇതു ഒരു കോടതിക്കും , സംഘടനയ്ക്കും തടയാനോ, തകര്‍ക്കാനോ കഴിയാത്ത വ്യാധി ആണ്. ഓരോ നിമിഷം കൂടും തോറും ഈ രോഗം വര്‍ദ്ധിച്ചു കൊണ്ടിരിക്കും. എന്നെങ്കിലും ഒരു തിരിച്ചു പോക്ക് സാധ്യമാകുകയാണ് എങ്കില്‍ , അന്ന് അവര്‍ മനസ്സിലാക്കും ഒരു പാടു വൈകിപ്പോയി എന്ന്.

Monday, August 3, 2009

ഋതു- ഗാനങ്ങള്‍ തെറ്റുമ്പോള്‍

ഋതു - ശ്യാമപ്രസാദിന്റെ പുതിയ സിനിമ .യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് , മാറുന്ന ലോകത്തിന്റെ ചില പ്രവണതകള്‍ വരച്ചുകാട്ടുകയാണ് തന്റെ ദൌത്യമെന്ന് ചിത്രത്തെ കുറിച്ചു ശ്യാം പറയുന്നു. അഭിനയിക്കുന്നവരില്‍ മിക്കതും പുതു മുഖങ്ങളാണ്. അണിയറയിലും നവാഗതര്‍ക്ക് തന്നെയാണ് പ്രാമുഖ്യം. പക്ഷെ സംഗീത സംവിധായകനും, ഗാന രചയിതാവും മാത്രം മലയാളത്തില്‍ ഇതിനകം പേരെടുത്തു കഴിഞ്ഞവരാണ് . രാഹുല്‍ രാജും, റഫീഖ് അഹമ്മദും.

ശ്യാമപ്രസാദിന്റെ സിനിമകളില്‍ സംഗീതത്തിനു സവിശേഷമായ പ്രാധാന്യം പൊതുവെ കൊടുത്തു കാണാറുണ്ട്‌. ആദ്യ ചിത്രമായ അഗ്നിസാക്ഷി തന്നെ കൈതപ്രത്തിന്റെ ആര്‍ദ്രവും , ഭാരതീയവുമായ ഈണങ്ങള്‍ കൊണ്ടു സമ്പന്നമായിരുന്നു. കല്ലുകൊണ്ടൊരു പെണ്ണ് എണ്ണ ചിത്രത്തിലും പാട്ടുകള്‍ ഉണടായിരുന്നെന്കിലും, അത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നില്‍ ഇളയരാജ ആയിട്ട് പോലും. അല്ലെങ്കില്‍ തന്നെ ആ ചിത്രം ശ്യാമിന്റെ ഒരു രചനയാണ് എന്ന് പറയുന്നതു പോലും ക്രൂരതയാണ്. പിന്നീട് വന്ന അകലെ, ഒരേ കടല്‍ എന്നീ ചിത്രങ്ങളിലെ പാട്ടുകളെല്ലാം ഒന്നിനൊന്നു മികച്ചതും , ശ്രദ്ധേയവും ആയിരുന്നു. ഒരു പക്ഷെ സിനിമകളേക്കാള്‍ ആയുസ്സ് അതിലെ പാട്ടുകള്‍ക്ക് ആയിരിക്കും. മാത്രമല്ല അകലെ എന്ന ചിത്രത്തിലെ പാട്ടുകള്‍ വിവാദം സൃഷ്ടിച്ചതും മറക്കാന്‍ കഴിയില്ല. പാട്ടുകളുടെ ഈണം സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ മോഷ്ടിച്ചതാണെന്ന ആരോപണവും, പാട്ടുകള്‍ ചിത്രത്തില്‍ ഉള്പ്പെടുത്താതിരുന്നതും അക്കാലത്തെ മൂല്യമുള്ള ചൂടേറിയ വാര്‍ത്തയായിരുന്നു. സംവിധായകന്‍ , തന്റെ ചിത്രത്തിലെ മറ്റു കലാകാരന്മാര്‍ക്ക് അര്‍ഹതപ്പെട്ട അംഗീകാരം ലഭിക്കുന്നതിനു വിഘാതം സൃഷ്ടിച്ചത് ആ വര്ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ പുറത്തു വന്നപ്പോള്‍ വലിയ ചര്‍ച്ചയ്ക്ക് വിധേയമായി. എന്ത് തന്നെ ആയാലും ശ്യാം ആ ചെയ്തത് മറ്റൊരു കലാകാരനോട്‌ കാണിക്കാവുന്ന ഏറ്റവും വലിയ അവഗണന തന്നെ ആയിരുന്നു.

ഇനി രിതുവിലേക്ക് വരാം. ആദ്യ കേള്‍വിയില്‍ തന്നെ ഗാനങ്ങള്‍ മടുപ്പിച്ചു എന്ന് പറഞ്ഞാല്‍ ശ്യാം മുഷിയരുതു. രാഹുല്‍ രാജാണ് ഗാനങ്ങള്‍ക്ക് പിന്നില്‍ എന്നറിഞ്ഞപ്പോള്‍ തന്നെ അത്ര പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. കേട്ടപ്പോള്‍ പ്രതീക്ഷ നല്‍കാതിരുന്നത് നന്നായെന്നു തോന്നി. യുവാക്കള്‍ക്ക് പ്രാധാന്യം നല്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഒരു യുവ സംഗീത സംവിധായകന്‍ തന്നെ വേണമെന്നത് ശ്യാമിന്റെ ആഗ്രഹമായിരുന്നിരിക്കാം. പക്ഷെ ഒരു സത്യം പറയട്ടെ. മലയാള സിനിമയുടെ ഗാന ലോകത്ത് രാഹുല്‍ ഒരു ശിശുവാണ്. പിച്ച വെക്കാന്‍ പോയിട്ട് കമിഴ്ന്നു വീഴാന്‍ പോലും പ്രായമായിട്ടില്ലാത്ത ശിശു. എന്തിന് ശ്യാം ഈ കുട്ടിയെ ഒരു മഹത്തായ കര്‍ത്തവ്യം ഏല്പിച്ചു ? ശ്യാമിന്റെ ഗുരുവിനു രാഹുല്‍ ശിഷ്യപ്പെട്ടത്തിന്റെ ഉപകാരമാണോ? ശൂന്യതയില്‍ നിന്നും എടുക്കാവുന്ന വെറും വിഭൂതിയല്ല സംഗീതം. അതിന് ജന്മസിദ്ധമായ പ്രതിഭയും , മനനം ചെയ്യാനുള്ള മനസ്സും, ആവശ്യമാണ്‌. ഈ പ്രത്യേകതകളൊന്നും രാഹുല്‍ എന്ന സംഗീത സംവിധായകന് ഇല്ലെന്നു ഖേദ പൂര്‍വ്വം പറയട്ടെ.

സംഗീതം ചെയ്തു മാത്രമല്ല പാടിയും കൊന്നിരിക്കുന്നു രാഹുല്‍. നേരത്തെ മലബാര്‍ കല്യാണത്തില്‍ രാഹുല്‍ പാടി നശിപ്പിച്ച ഒരു പാട്ടുണ്ട്. അതുപോലെ ഒരെണ്ണം ഇതാ ഋതുവിലും. വേനല്‍ കാറ്റില്‍ എന്നാണു തുടക്കം. വേനലില്‍ അല്ല തീ കാട്ടിലാണ് ആ പാട്ടു കേട്ടാല്‍ നാം എത്തുക. കുറച്ചു ഭേദപ്പെട്ട ഒരു ഗാനം ഈ ചിത്രത്തില്‍ ചൂണ്ടിക്കാട്ടാന്‍ ഉണ്ടെങ്കില്‍ അത് ഗായത്രിയും, സുചിത്‌ സുരേഷും ചേര്ന്നു പാടിയ പുലരുമോ എന്ന് തുടങ്ങുന്ന പാട്ടു മാത്രമാണ്.

ഒരു കാര്യം ഉറപ്പു. ഈ പാട്ടുകള്‍ ഒന്നും യുവാക്കള്‍ ഏറ്റെടുക്കും എന്ന് എനിക്ക് തീരെ പ്രതീക്ഷയില്ല. ശ്യാമിന്റെ പരീക്ഷണം പാട്ടുകളെ സംബന്ധിച്ച് ഒരു വന്‍ പരാജയം തന്നെയെന്ന്‌ പറയാം.