Wednesday, September 16, 2009

കരിയിലകള്‍ക്ക് കാറ്റു പിടിക്കുമ്പോള്‍

കെ. ജി . ശങ്കരപ്പിള്ളയുടെ ബംഗാള്‍ എന്ന കവിത ഇന്നു പ്രസക്തമാകുന്നത് , ആ പേരില്‍ അറിയപ്പെടുന്ന സംസ്ഥാനത്തിന്റെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചു ആലോചിക്കുമ്പോഴാണ്. കരിയിലകള്‍ക്ക് കാറ്റു പിടിക്കുന്ന ഒരു ബിംബ കല്പന ആ കവിതയുടെ ശക്തി സൌന്ദര്യങ്ങളെ വെളിപ്പെടുത്തുന്ന ഒരു സന്ദര്‍ഭം ഉണ്ട്. തികച്ചും വ്യത്യസ്തമായ ഒരു പശ്ചാത്തലത്തില്‍ ആണ് ആ കവിത രൂപം കൊണ്ടതെന്കിലും , ബംഗാളിന്റെ ഇന്നത്തെ സാഹചര്യം കെ. ജി. എസിന്റെ വരികളെ ഓര്‍ക്കുന്നത് അനിവാര്യമായ ഒരു പ്രക്രിയ ആക്കുന്നു.

മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക് നിസ്സീമമായ ജനപിന്തുണ ഉണ്ടായിരുന്ന സംസ്ഥാനമായിരുന്നു ബംഗാള്‍. മുപ്പതു വര്‍ഷത്തോളം ഇടതുപക്ഷത്തിന്റെ കൈകളില്‍ ഭദ്രമായിരുന്ന ബംഗാളിന്റെ ഭരണം ഇന്നു ശക്തമായ ഭീഷണി നേരിടുകയാണ് എന്ന് പറഞ്ഞാല്‍ കേരളത്തിലെ മാര്‍ക്സിസ്റ്റുകാര്‍ തിന്നാന്‍ വന്നേക്കരുത്. യഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ വൈമനസ്യം കാണിച്ചാല്‍ ഉറ്റു നോക്കുന്ന ദുരന്തത്തെ നേരിടാന്‍ പറ്റാതെ പരാജയം സമ്മതിച്ചു ഒടുക്കം കീഴടങ്ങേണ്ടാതായി വരും. ചുവന്ന ബംഗാളിന്റെ മഹാ പാരമ്പര്യം മമത ബനെര്‍ജിയും , ഏതാനും ചില മാവോയിസ്റ്റ് വന്യ ശക്തികളും കൂടി തകര്ത്തു തരിപ്പണമാക്കാന്‍ ജനകീയവും സാമ്പത്തികവുമായ ശക്തി ഉപയോഗിച്ചു പരിശ്രമിക്കുകയാണ്.
ബംഗാളിലെ ഇടതുപക്ഷത്തിന് എവിടെയാണ് പിഴച്ചത്? സിന്ഗൂരിലും നന്ദിഗ്രാമിലും പറ്റിയ പിഴവിന്റെ കൂലിയാണ് ഇപ്പോള്‍ ഒടുക്കുന്നതെന്ന് ഒറ്റ നോട്ടത്തിലെ കാഴ്ച കണ്ടു പറഞ്ഞു പോകാം. പക്ഷെ അത് ഉപരിപ്ലവമായ ഒരു വിലയിരുത്തല്‍ മാത്രം. സിന്ഗൂരും , നന്ദിഗ്രാമും ഇടതുപക്ഷത്തിനെതിരെ തീവ്രമായി പ്രതികരിക്കുന്നതിനു സഹായകമായ ഒരു അവസ്ഥ അതിന് മുന്പ് തന്നെ രൂപപ്പെട്ടിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. മുപ്പതിലധികം വര്ഷത്തെ എതിരാളികളില്ലാത്ത തികച്ചും ഏകാധിപത്യം എന്ന് തന്നെ വിളിക്കാവുന്ന ഒരു ഭരണ വ്യവസ്ഥ സൃഷ്‌ടിച്ച അരാജകാവസ്ഥ ബംഗാളിന്റെ വിധി മാറ്റിയെഴുതാന്‍ ഇന്നു ഒരുമ്പെടുകയാണ്.
മടുപ്പിന്റെ അങ്ങേത്തലയ്ക്കല്‍ എത്തിച്ചേര്‍ന്ന ജനത ഒരു മാറ്റം ആഗ്രഹിക്കുന്നു. ആ ആഗ്രഹത്തെ ത്വരിതപ്പെടുത്തുന്ന അന്തരീക്ഷമാണ് മാര്‍ക്സിസ്റ്റുകാര്‍ ബംഗാളില്‍ ഒരുക്കി വെച്ചതും. വികസനം വ്യവസായത്തിലൂടെ മാത്രമെ സാധ്യമാവൂ എന്ന ഒരു നിലപാടില്‍ ബംഗാള്‍ സര്‍ക്കാര്‍ ഭൂരിപക്ഷത്തിന്റെ അതിജീവനോപധിയായ കൃഷിയെ പാടെ വിസ്മരിച്ചതില്‍ നിന്നും തുടങ്ങുന്നു ഇടതുപക്ഷ ബംഗാളിന്റെ തളര്‍ച്ച. ജനങ്ങള്‍ ഇച്ച്ചിച്ചത് ഒന്നു. സര്‍ക്കാര്‍ കൊണ്ടുപിടിച്ചു നടപ്പിലാക്കാന്‍ ശ്രമിച്ചത് മറ്റൊന്ന്. കാലത്തിന്റെ പരിണാമ വഴികളില്‍ ഒരിക്കലും എത്തിച്ചേരാന്‍ ആവാത്ത വിധം , പ്രാരാബ്ധങ്ങളില്‍ പെട്ടുഴലുന്ന ഒരു സമൂഹത്തിനു കമ്പ്യൂട്ടറും , കാറും മൂന്നു നേരത്തെ ആഹാരം ഊട്ടി സന്തോഷിപ്പിക്കല്ല എന്ന സത്യം ബംഗാള്‍ സര്‍ക്കാര്‍ തിരിച്ചറിയാന്‍ വൈകിപ്പോയി.
ഒരു മാര്‍ക്സിസ്റ്റുകാരന്‍ എങ്ങനെയാവരുത് എന്ന് കണ്ടു പഠിക്കണമെങ്കില്‍ ബംഗാളില്‍ ചെല്ലണം. ധാര്‍ഷ്ട്യം, പുച്ഛം, ആര്‍ത്തി തുടങ്ങിയ മ്ലേച്ച മൂല്യങ്ങളുടെ സര്‍വാധിപത്യം ബംഗാളിലെ ഏറ്റവും താഴെ കിടയിലുള്ള പാര്‍ട്ടി പ്രവര്തകനെപ്പോലും ദുഷിപ്പിചിചിരിക്കുന്നു. ചോദ്യം ചെയ്യാന്‍ ആരും ഇല്ലാത്തതിന്റെ ഭയ രാഹിത്യം അവനെ അലസനും തണ്ടനും ആക്കി മാറ്റിയിരിക്കുന്നു. ഗുണ്ടകളും, കള്ളപ്പണക്കാരും, അധോലക ശക്തികളും ഒക്കെയാണ് അവന്റെ സംരക്ഷകര്‍, അല്ലെങ്കില്‍ ഇഷ്ട്ടക്കാര്‍.
സാധാരണക്കാരില്‍ നിന്നും പാര്‍ട്ടിയും നേതാക്കന്മാരും അകന്നു എന്നത് പാര്‍ട്ടി തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞ സത്യം. പാര്‍ട്ടിയെ പാര്‍ട്ടി ആക്കിയ ബംഗാളിന്റെ മണ്ണില്‍ നിന്നും മാര്‍ക്സിസ്റ്റുകാര്‍ ദന്ത ഗോപുരങ്ങളിലേക്ക് യാത്ര പോകരുതായിരുന്നു. അടിയുറപ്പ് ഇല്ലാത്ത ഏത് താജ് മഹാളിനും ഒടിഞ്ഞു കുത്തി വീഴാന്‍ വലിയ പ്രയാസമില്ല എന്ന സത്യം മനസ്സില്‍ ഓര്‍ക്കേണ്ടതാണ്. തന്റെ നേര്‍ക്ക്‌ നടന്നു വരുന്ന പാവപ്പെട്ടവന്റെ മുഖത്ത് നോക്കി ഒരു ചെറു ചിരി. ഒറ്റവാക്കില്‍ ഒരു കുശലം. അവന് അത് മതി. ഹൃദ്യമായി ചിരിക്കാന്‍ മറന്നു പോയതാണ് ബംഗാളിലെ മാര്‍ക്സിസ്ട്ടുകാരന് പറ്റിയ ഏറ്റവും വലിയ പിഴവ്. ഗാന്ധിജിയെ നമ്മള്‍ മറക്കാത്തത് ആ മുഖത്ത്തെളിഞ്ഞു കാണാറുള്ള മന്ദഹാസത്തിന്റെ പ്രഭ നമ്മുടെ മനസ്സിനെ തൊട്ടു തലോടുന്നത് കൊണ്ടാണ്. ചിരിക്കാന്‍ കഴിവുള്ള ഏക ജന്തു മനുഷ്യന്‍ മാത്രമാണ്. എന്ന് വെച്ചു ആ ചിരി അപരന്റെ ഹൃദയത്തെ കുത്തി മലര്‍ത്താന്‍ ഉള്ളതാവരുത്.
കഴിഞ്ഞ ലോകസഭ ഇലക്ഷന്‍ , ഉപ തെരഞ്ഞെടുപ്പുകള്‍, തദേശ തെരഞ്ഞെടുപ്പുകള്‍ എന്നിവയില്‍ എല്ലാം മാര്‍ക്സിസ്റ്റു പാര്‍ട്ടി ബംഗാളില്‍ പരാജയം സമ്മതിച്ചു പിന്മാരിയിരിക്കുന്നു. ഈ കാഴ്ച അസഹ്യമാണ്. ഇടതുപക്ഷം തോല്‍വി സമ്മതിച്ചു പിന്മാറി നില്ക്കുന്ന ഒഴിവിലേക്ക് കടന്നു വരുന്നതു ദുഷ്ട ശക്തികള്‍ ആയിരിക്കും. നാടിനോടും നാട്ടുകാരോടും സ്ഥായിയായ കൂറില്ലാത്ത , സ്ഥാപിത താല്പര്യങ്ങളുടെ പ്രത്യശാസ്ത്രത്തെ പിന്‍ തുണച്ചു ഭരണം നടത്താന്‍ ശ്രമിക്കുന്നവര്‍. അവര്‍ ഒരു കാലത്തും രാജ്യത്തിന്റെ അഖണ്ഡമായ ബോധത്തെ സാക്ഷാല്‍ക്കരിക്കാന്‍ ഉത്സുകര്‍ ആയിരിക്കില്ല.
ബംഗാളിലെ ഇടതുപക്ഷത്തിന് തെറ്റ് തിരുത്താന്‍ ഇനിയും സമയമുണ്ട്. തെരഞ്ഞെടുപ്പിനു രണ്ടു വര്ഷം ബാക്കിയുണ്ട്. ജനോപകാരപ്രദമായ ഭരണ നടപടികള്‍ സ്വീകരിച്ചു നഷ്ടപ്പെട്ടുപോയ സുന്ദര മുഖം തിരിച്ചു പിടിക്കാന്‍ കഴിയേണ്ടതാണ്. ഇല്ലെങ്കില്‍ കാലം നിങ്ങള്ക്ക് ഒരിക്കലും മാപ്പു തരില്ല.

No comments:

Post a Comment