Wednesday, March 7, 2012

കൂടംകുളം എന്ന പ്രതീകം

അനുദിനം ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന കൂടംകുളത്തെ ആണവ വിരുദ്ധ സമരം ഇന്ന് കേന്ദ്ര സര്‍ക്കാരിനെ ശരിക്കും വിറളി പിടിപ്പിച്ചിരിക്കുകയാണ്. എത്രയോ ദിവസങ്ങളായി ഒരു പ്രദേശത്തെ ജനത പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ നടത്തിക്കൊണ്ടിരിക്കുന്ന ഈ സമരം അക്രമ മാര്‍ഗങ്ങളിലേക്ക് തിരിയാതെ സഹനത്തിന്റെ പാതയിലൂടെ അധികാര കേന്ദ്രങ്ങളെ വിഭ്രമിപ്പിച്ചുകൊണ്ട് തുടരുന്നു. നേരിടാന്‍ സര്‍ക്കാര്‍ പല വഴികളും നോക്കി. പരാജയമായിരുന്നു ഫലം. ഒടുവിലിതാ ബ്രമാസ്ത്രം തന്നെ തൊടുത്തു വിട്ടിരിക്കുന്നു.
കൂടംകുളം സമരത്തിന്‌ പിന്നില്‍ അമേരിക്കയാണെന്നും, വിദേശ പണം പറ്റിയാണ് ആണവ വിരുദ്ധ സമരസമിതി പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി തന്നെ പ്രസ്താവിച്ചിരിക്കുന്നു. താമസംവിന സര്‍ക്കാര്‍ സമരക്കാര്‍ക്കെതിരെ പോലീസ് നടപടിയും തുടങ്ങിക്കഴിഞ്ഞു. ഫണ്ടിംഗ് ഏജന്‍സികളെ കുറിച്ചും അവര്‍ സമരത്തിന്‌ വേണ്ടി ഒഴുക്കിയെന്നു പറയപ്പെടുന്ന പണത്തിന്റെ ഉറവിടത്തെക്കുറിച്ചും കൊണ്ടുപിടിച്ച അന്വേഷണം നടക്കുകയാണിപ്പോള്‍. രാജ്യദ്രോഹക്കുറ്റം ചുമത്തി ആണവ വിരുദ്ധ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പാവപ്പെട്ട കൂടംകുളം നിവാസികളെ പ്രക്ഷോഭത്തില്‍ നിന്നുംപിന്തിരിപ്പിക്കാനുള്ള അവസാന തന്ത്രം പയറ്റുകയാണ് കേന്ദ്ര സര്‍ക്കാര്‍.



തങ്ങളുടെ വരുതിയില്‍ ഒതുങ്ങില്ല എന്നുറപ്പുള്ളവരെ നേരിടാനുള്ള ഏറ്റവും നല്ല വഴിയാണ് അവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുക എന്നത്. ഇവിടെയും സംഭവിച്ചിരിക്കുന്നത് അത് തന്നെ.
ലോകം മുഴുവന്‍ ആണവ വൈദ്യുതി നിലയങ്ങള്‍ അടച്ചുപൂട്ടാന്‍ തീരുമാനം എടുക്കുമ്പോഴാണ് ഇന്ത്യയില്‍ ആണവ നിലയങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ഉയര്‍ന്നു വരുന്നത്. ഫുക്കുഷിമയും ചെര്നോബിലും ഒക്കെ ആണവ ദുരന്തങ്ങളുടെ ഭീകര കാഴ്ചകളായി ലോക മനസാക്ഷിയെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ
ആണവ സാമ്രാജ്യത്തിന്റെ തലതൊട്ടപ്പനാവാന്‍ മത്സരിക്കുന്നത്. അര്‍ത്ഥവത്തായ സമരം നടത്തുന്നവര്‍ അധികാരികള്‍ക്ക് എന്നും പേടി സ്വപ്നമാണ്.
മണിപ്പൂരിലെ ഇറോം ശര്‍മിലയും സംഘവും ഭരണകൂട വേട്ടയുടെ ജീവിച്ചിരിക്കുന്ന തെളിവുകള്‍ ആണല്ലോ. ഇവിടെ കൂടംകുളത്തെ ആണവ വിരുദ്ധ പ്രവര്‍ത്തകരും സമാനമായ വിധിയെ ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ്.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഏതു സന്നദ്ധ സംഘടനയാണ് വിദേശ പണം സ്വീകരിക്കാത്തത്? ഇത് സര്‍ക്കാരിന് അറിയാത്ത കാര്യമല്ല. മാത്രമല്ല, കുറച്ചു
നാളുകള്‍ക്കു മുന്‍പ് അന്ന ഹസാരയും സംഘവും കാട്ടിക്കൂട്ടിയ സമരാഭാസങ്ങള്‍ക്ക് നേരെ എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു ആരോപണം ഉന്നയിക്കാന്‍ തയാറായില്ല? സത്യത്തില്‍ ആ സമരം വിദേശ ഫണ്ടിംഗ് ഏജന്‍സികളുടെയും, ഇന്ത്യയില്‍ തന്നെയുള്ള കോര്‍പ്പറേറ്റ് ശക്തികളുടെയും ധനസഹായത്തോടെ നടത്തിയ ഭരണകൂട അട്ടിമറി ശ്രമം തന്നെ ആയിരുന്നില്ലേ. ഇന്ത്യയുടെ ഭരണഘടനയെയും ജന സഭകളെയും വെല്ലുവിളിച്ച ആ സമരം സത്യത്തില്‍ രാജ്യദ്രോഹമായിരുന്നില്ലേ?


ഹസാരെയുടെ സമരം താല്‍ക്കാലിക പ്രശ്നങ്ങള്‍ മാത്രമേ സൃഷ്ടിക്കുകയുള്ളുവെന്നു സര്‍ക്കാര്‍ മനസ്സിലാക്കിയിരിക്കണം. അതൊരു മീഡിയ വിപ്ലവം ആയിരുന്നുവല്ലോ.
മാധ്യമങ്ങളുടെ മുഖം മൂടിയിട്ട സ്ഥാപിത താല്പര്യങ്ങളും , വ്യക്തമായ രാഷ്ട്രീയ വിദ്യാഭ്യാസം ലഭിക്കാത്ത നഗര കേന്ദ്രിത യുവത്വങ്ങളുടെ എടുത്തുചാട്ടവും, ഇന്റര്‍നെറ്റ്‌
എന്ന പുതിയ മീഡിയ നല്‍കിയ സൌകര്യങ്ങളോടുള്ള ആവേശവും ഒക്കെയായിരുന്നല്ലോ ഹസാരെ സമരനാടകത്തിന്റെ പിന്നിലെ പ്രചോദനങ്ങള്‍. ഇവര്‍ക്കുവേണ്ടി സാമ്പത്തിക
സഹായം വാരിക്കോരി ചൊരിഞ്ഞതാകട്ടെ ഇവിടത്തെ കോര്‍പ്പറേറ്റ് ഭീമന്മാരും. ആ ഭീമന്മാര്‍ എത്ര കാലം ഹസാരെയുടെ പിന്നാലെ പോകുമെന്ന കൃത്യമായ കണക്കുകൂട്ടല്‍ കേന്ദ്ര സര്‍ക്കാരിനുണ്ടായിരുന്നു.
അവര്‍ക്ക് ഇന്ത്യയുടെ സവിശേഷ സാഹചര്യത്തില്‍,ഹസരെയേ പോലുള്ള ഒരു അരാഷ്ട്രീയവാദിയുടെ സഹായം കൊണ്ട് തങ്ങളുടെ വ്യാവസായിക സ്വപ്നങ്ങളും, കോടീശ്വര മോഹങ്ങളും ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ കഴിയില്ലെന്ന് ആരെക്കാളും മുന്നേ ഇവിടത്തെ രാഷ്ട്രീയക്കാര്‍ മനസ്സിലാക്കിയിരുന്നതാണ്. തങ്ങളെ തല്‍ക്കാലത്തേക്ക് ഒന്ന് വിരട്ടാന്‍ മാത്രമാണ് ഈ വ്യവസായികളുടെ ശ്രമമെന്ന് തിരിച്ചറിഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ഹസാരെ നടത്തിയ സമര നാടകത്തിനു നേര്‍ക്ക്‌ മിക്കപ്പോഴും അലസമായ ഒരു സമീപനം പുലര്‍ത്താന്‍ തയ്യാറായതും.
എന്നാല്‍ കൂടംകുളത്തെ സമരം അത്തരമൊരു അര്‍ത്ഥശൂന്യമായ പ്രതിരോധ പ്രകടനമല്ല എന്ന് സര്‍ക്കാരിന് ബോധ്യമുണ്ട്. അതുകൊണ്ട് തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ സമരക്കാര്‍ക്കെതിരെ അപൂര്‍വമായ ഒരു നടപടിയിലേക്ക് നീങ്ങിയത്. പക്ഷെ ഈ നീക്കം അധികൃതരുടെ വ്യാമോഹം മാത്രമായി തീരണം എന്നാണ് ഞാന്‍ പ്രത്യാശിക്കുന്നത്. കൂടംകുളം സമരം മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരമാണ്.

Monday, February 13, 2012

ചിലര്‍ക്കത് വേണ്ടതാണ്



ചന്ദ്രപ്പന്‍ ഉദ്ദേശിച്ചത് ഏതായാലും നടന്നു. സി.പി.എം. സമ്മേളനത്തിന് മാത്രമായി





ഒതുങ്ങിപ്പോയ മാധ്യമ ശ്രദ്ധ കുറച്ചെങ്കിലും സി. പി. ഐ. സമ്മേളനത്തിനും നേടിയെടുക്കാന്‍ ചന്ദ്രപ്പന്റെ ഉണ്ടായില്ല വെടികൊണ്ട് സാധിച്ചിരിക്കുന്നു. കൊല്ലത്തിന്റെ കശുവണ്ടിപ്പെരുമ അസ്തമിച്ചു പോയതുപോലെ , തിളക്കം നഷ്ടപ്പെട്ടു വഴിപാടു സമ്മേളനം ആകേണ്ടിയിരുന്ന സി.പി.ഐ. സംസ്ഥാനാ സമ്മേളനം അങ്ങനെ ജോറാക്കിമാറ്റാന്‍ ചന്ദ്രപ്പന്റെ വളരെ ചെറിയ ഒരു അഭിമുഖത്തിനു സാധിച്ചിരിക്കുന്നു. ഇത്രയും കാലത്തെ പാര്‍ട്ടിയുടെ രാഷ്ട്രീയ ചരിത്രത്തില്‍ സമുന്നതരായ മറ്റു നേതാക്കന്മാര്‍ക്കൊന്നും നേടാന്‍ കഴിയാതെ പോയ അപൂര്‍വമായ ആ അംഗീകാരം ചന്ദ്രപ്പന്‍ സ്വന്തമാക്കിയിരിക്കുന്നു. സി.പി.ഐ.യുടെ ജീര്‍ണ്ണിച്ച ഒരു ചരിത്ര കാലത്തോട് സൗഹാര്‍ദത്തിന്റെ ഒരു നീണ്ട കൈ വര്‍ത്തമാനകാലത്തു നിന്നും വീണ്ടും അടുപ്പം കാണിച്ചിരിക്കുന്നു.





യാതൊരു പ്രകോപനവും ഇല്ലാതെ ചന്ദ്രപ്പന്‍ ഒരു സുപ്രഭാതത്തില്‍ തികച്ചും ആക്ഷേപകരമായ വാക്കുകളുമായി സി.പി.എമ്മിനെതിരെ ചാടി വീണതിന്റെ പൊരുള്‍ ആണ് രാഷ്ട്രീയ കേരളത്തിന്‌ മനസ്സിലാവാതെ പോയത്. ഇവന്റ് മാനേജുമെന്റ് ഗ്രൂപ്പാണ് പോലും സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മാത്രമല്ല സി.പി.എമ്മിലെ വിഭാഗീയതയാണത്രെ ഇത്തവണ ഇടതുപക്ഷത്തിനു സംസ്ഥാന ഭരണം നഷ്ടപ്പെടാന്‍ ഇടയാക്കിയത് പോലും. സി.പി.ഐ. യുടെ പഴയകാല നേതാക്കന്മാര്‍ ചെയ്തത് പോലെ അഴിമതി ആരോപണം ഉയര്‍ന്നുവന്നപ്പോള്‍ തന്നെ പിണറായി വിജയന്‍ പാര്‍ട്ടി സ്ഥാനം രാജിവെക്കണമായിരുന്നു പോലും. കേള്‍ക്കാന്‍ രസമുള്ളതാണ്‌. സി.പി.എം. തുലഞ്ഞു കാണാന്‍ ആഗ്രഹിക്കുന്ന കടുത്ത വലതുപക്ഷ മനസ്സുകള്‍ ചന്ദ്രപ്പന്റെ കുഞ്ഞു വായിലെ വലിയ വര്‍ത്തമാനം കേള്‍ക്കുമ്പോള്‍ തന്നെ ആനന്ദസാഗരത്തില്‍ ആറാടി തുടങ്ങും. എന്നാല്‍ അത്തരം ഒരവസരം ഇടതുപക്ഷ ശത്രുക്കള്‍ക്ക് എറിഞ്ഞു കൊടുക്കാന്‍ ബുദ്ധിയുള്ള ഒരു രാഷ്ട്രീയ നേതാവ് തയ്യാറാകുമോ? പക്ഷെ ചന്ദ്രപ്പന്‍ ഇവിടെ അതിനു തയ്യാറായി. ഒരു മുന്നണിക്കുള്ളില്‍ നിന്നുകൊണ്ട് അതിനെ നയിക്കുന്ന ഒരു വലിയ പാര്‍ട്ടിയെയും, അതിന്റെ നേതാക്കന്മാരെയും അധിക്ഷേപിക്കാന്‍ മറ്റൊരു കക്ഷി ശ്രമിച്ചത് അങ്ങേയറ്റം അപലപനീയമല്ലേ. ചന്ദ്രപ്പന്റെ ഈ പടുവാക്കുകള്‍ കേട്ട് മൌനം ജപിച്ചിരിക്കാന്‍ സി.പി.എം. ആ പാര്‍ട്ടി അല്ലാതാവണം. മറുപടി കിട്ടിയപ്പോള്‍ ഭാഷയുടെ മാന്യതയെ കുറിച്ച് പറഞ്ഞു സംസ്കൃത ചിത്തരാകാന്‍ ചന്ദ്രപ്പനും പാര്‍ട്ടിയും കണ്ണുപൊത്തിക്കളി കളിക്കുന്നു. അതിനുള്ള അര്‍ഹത ആ പാര്‍ട്ടിക്കും, ചന്ദ്രപ്പന്‍ ഉള്‍പ്പെടെയുള്ള അതിന്റെ നേതാക്കന്മാര്‍ക്കും ഉണ്ടോ എന്ന് അവര്‍ പരിശോധിക്കുന്നത് നന്നായിരിക്കും.



ഭൂതകാലത്തിന്റെ പിഴവുകളോട് ക്ഷമ ചൊല്ലി പുതിയൊരു രാഷ്ട്രീയ അതിജീവനം സി.പി.ഐ.ക്ക് സാധ്യമായത്, ആ പാര്‍ട്ടി സി.പി.എമ്മുമായി ചേര്‍ന്ന് ഇടതുപക്ഷ മുന്നണി രൂപീകരിച്ചതിനു ശേഷമാണ്. കേരളം ഭീതിയോടെ ഓര്‍ക്കുന്ന ഒരു കറുത്ത കാലത്തിന്റെ
ചോര ചിതറിയ താളുകളില്‍ സി.പി.ഐ യുടെ ചിത്രം ഒറ്റുകാരന്റെയും കൂട്ടിക്കൊടുപ്പുകാരന്റെയുമാണ്. കേരളം ആ ചിത്രം മറക്കാന്‍ ഇടയായത്, സി.പി.ഐ. അതിന്റെ പ്രത്യശാസ്ത്ര ലക്‌ഷ്യം തിരിച്ചറിഞ്ഞു മാനവിക രാഷ്ട്രീയത്തിന്റെ പച്ചപ്പുകളെ പുല്‍കാന്‍ തീരുമാനിച്ചതോടെയാണ്. അതിനു അവരെ സഹായിച്ചത് സി.പി.എം ആണെന്ന സത്യം സി.പി.ഐ. മറക്കാതിരിക്കുക.
പിന്നെ കഴിഞ്ഞ സര്‍ക്കാര്‍ ഒരു പാട് നല്ല കാര്യങ്ങള്‍ ചെയ്തതുകൊണ്ടാണ് ഒരു വന്‍ തകര്‍ച്ചയുടെ ആഴക്കടലില്‍ നിന്ന് ഇടതുമുന്നണി രക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പിന്റെ സമയത്ത് ഇടതുമുന്നണി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുകയും ചെയ്തു. അതൊന്നും ഇനി ഒരു കീറി മുറിക്കലിന് വിധേയമാക്കാതിരിക്കുന്നതായിരിക്കും നല്ലത്. നേരിയ ഭൂരിപക്ഷത്തിനു ഭരണം നഷ്ടപ്പെട്ടത് കേരളത്തില്‍ സംഭവിച്ച ന്യുനപക്ഷ വിഭാഗങ്ങളുടെ ഏകോപനം കാരണമാണെന്നും മനസ്സിലാക്കണം. അഞ്ചു വര്‍ഷക്കാലം അധികാരത്തിന്റെ മിച്ചമൂല്യ സമാഹരണത്തില്‍ നിന്നും ഒഴിച്ച് നിര്‍ത്തപ്പെട്ട ന്യുനപക്ഷ പാര്‍ട്ടികള്‍ ഭരണം ലക്ഷ്യമാക്കി മതത്തെ കൂട്ടുപിടിച്ച് സാധാരണക്കാരായ ജനങ്ങളുടെ മനസ്സില്‍ ഇടതുപക്ഷ വിരോധം കുത്തിവെച്ചാണ് നേരിയ ഭൂരിപക്ഷത്തിനു യു. ഡി. എഫിനെ ഭരണത്തിലേക്ക് തിരിച്ചുകൊണ്ടു വന്നത്.ഇതൊക്കെ ഈ ഒരു വര്‍ഷക്കാലത്തിനിടയില്‍ എത്രയോ തവണ ചര്‍ച്ച ചെയ്തു തള്ളിയ കാര്യങ്ങള്‍. എന്നിട്ടും സി.പി.ഐ. പരാജയ കാരണം സി.പി.എമ്മില്‍ ആരോപിച്ചു മാന്യത ചമയുകയാണ്. കഴിഞ്ഞ മന്ത്രി സഭയില്‍ പേരുദോഷം കേള്‍പ്പിച്ച മന്ത്രിമാരുടെ പട്ടികയില്‍ സി.പി.ഐ യിലെ രണ്ടോ മൂന്നോ മന്ത്രിമാര്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്നുന്ടെന്നു ഒരിക്കലും മറന്നു പോവരുത്.
ഇടതുപക്ഷ ഐക്യം നാട് ആഗ്രഹിക്കുന്ന ഒരു കാലമാണിത്. സമാന ചിന്താഗതിക്കാരുടെ കൂട്ടായ്മ, അത് സാധ്യമാവാന്‍ സി.പി.എമ്മും സി.പി.ഐയും ആണ് മുന്‍കൈ എടുക്കേണ്ടത്. ജനപക്ഷ രാഷ്ട്രീയത്തിന്റെ പുതിയ സിദ്ധാന്തം പ്രാവര്‍ത്തികമാക്കാന്‍ അവര്‍ക്ക് മാത്രമേ കഴിയുകയുള്ളൂ. അതിനിടയില്‍ ഇത്തരത്തിലുള്ള അസ്വാരസ്യങ്ങള്‍ രാഷ്ട്രീയ കേരളത്തിന്‌ മടുപ്പ് ഉളവാക്കും. ഇരന്നു മേടിച്ച അടി സി.പി.ഐക്ക് ശരിക്കും ഏറ്റു കഴിഞ്ഞു. ഇനി മൌനം പാലിക്കുക. ഒപ്പം സി.പി.എമ്മും.