തിലകന് ഉയര്‍ത്തിവിട്ട ചില ചോദ്യങ്ങളും പ്രശ്നങ്ങളും കേരളത്തിന്റെ സാംസ്കാരിക ചിന്തയ്ക്ക് സംവാദത്തിന്റെ പുതിയ ആകാശങ്ങള്‍ നല്‍കിക്കൊണ്ട് അനുദിനം ശക്തിയാര്‍ജ്ജിക്കുകയാണ്. അത് കേരളത്തിന്റെ ഒരു സാംസ്കാരിക പ്രശ്നമായി പരിണമിച്ചിരിക്കുന്നു. കേരളം ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വലിയ വ്യക്തിത്വങ്ങള്‍ പോരിന്റെ മൂര്‍ച്ചയില്‍ തങ്ങളുടെ സവിശേഷമായ സ്ഥാന മാനങ്ങള്‍ മറക്കുന്നു. ചളി വാരി എറിയുന്നു. തിലകന്‍ എന്ന മഹാനായ അഭിനേതാവ് ഉയര്‍ത്തിയ തൊഴില്‍ നിഷേധത്തിന്റെ മൌലിക പ്രശ്നങ്ങള്‍ പിന്നാക്കം പോവുകയും പകരം മറ്റു പലതും ഉയര്‍ന്നു വരികയും ചെയ്തിരിക്കുന്നു.
സുകുമാര്‍ അഴീക്കോട് എന്ന മഹാനായ സാഹിത്യകാരനും പ്രഭാഷകനും, മോഹന്‍ ലാല്‍ എന്ന അതുല്യനായ നടനും തമ്മിലാണ് പോരിന്റെ പുതിയ മുഖങ്ങള്‍ തുറന്നിരിക്കുന്നത്. സത്യത്തില്‍ ഞാന്‍ ഇപ്പോള്‍ കണ്‍ഫ്യുഷനില്‍ ആണ്. രണ്ടു പേരും എനിക്ക് ഇഷ്ടപ്പെട്ടവര്‍. ഇവിടെ എനിക്ക് പ്രത്യേകിച്ച് ഒരാളുടെ പക്ഷം പിടിക്കാന്‍ ബുദ്ധിമുട്ടുണ്ട്. എങ്കിലും ഗുരു നിന്ദ പാടില്ല. അത് ചെറിയവരും വലിയവരും ഒരു പോലെ പാലിക്കേണ്ട തത്വം. പക്ഷെ മോഹന്‍ ലാല്‍ അത് ഇവിടെ തെറ്റിച്ചു. അത്ര പെട്ടെന്നൊന്നും പ്രകൊപിതന്‍ ആവാത്ത ലാല്‍ ഇത്തവണ ശരിക്കും പൊട്ടിത്തെറിച്ചു. അഴീക്കോടിനെ അയാള്‍ എന്ന് വിളിച്ചു. അയാള്‍ തികച്ചും ഒരു ആക്ഷേപ ധ്വനി തന്നെ. മതിഭ്രമം എന്ന് അധിക്ഷേപിച്ചു. തിലകനും ആയി ഒരു മേശയ്ക്കു ചുറ്റും ഇരുന്നു സംസാരിക്കാന്‍ താന്‍ തയ്യാറാണ് എന്ന് ലാല്‍ തന്നെ വിളിച്ചപ്പോള്‍ സമ്മതിച്ചതായി മാഷ് പറഞ്ഞാതാണ് ഈ പ്രകോപനം മുഴുവന്‍ സൃഷ്ടിച്ചത്. ലാല്‍ മാഷെ നിഷേധിക്കുകയും തീക്ഷണമായി പ്രതികരിക്കുകയും ചെയ്തു. ആ പ്രതികരണം പക്ഷെ ഗുരു നിന്ദയായി എന്ന് മാത്രം. സത്യത്തില്‍ ലാല്‍ ഗുരുവര്യരെ മാനിക്കുകയും , പ്രായം കൂടിയവരോടു വളരെ ബഹുമാനം നിറഞ്ഞ സമീപനം പുലര്‍ത്തുകയും ചെയ്യുന്ന ഒരാള്‍ ആണ്. അദ്ധേഹത്തിന്റെ അഭിമുഖങ്ങളും, ചില ബ്ലോഗ് രചനകളും അത് വിളിച്ചു പറയുകയും ചെയ്യുന്നു. എന്നാല്‍ ആ ലാല്‍ ഇവിടെ തികച്ചും വ്യത്യസ്തനായ ഒരാള്‍ ആയി. ആ പുതിയ ലാല്‍ വേഷം എന്നെ കുറച്ചു വിഷമിപ്പിച്ചു .
ലാലിന് പിന്നണി പാടാന്‍ സിനിമയിലെയും സാഹിത്യത്തിലേയും കുലപതികള്‍ ഓടിപ്പിടഞ്ഞെത്തി. തിലകന് കൊടുക്കാത്ത പിന്തുണ ലാലിന് പ്രഖ്യാപിക്കാന്‍ മത്സരമായിരുന്നു. സിനിമാ പ്രശ്നത്തില്‍ ഇടപെടാന്‍ അഴീക്കോടിന് എന്തവകാശം എന്നായി ചോദ്യം. ഈ ചോദ്യം വിവരമില്ലായ്മയുടെതാണ്. ഓരോ മേഖലയിലെയും പ്രശ്നങ്ങളില്‍ ഇടപെടാന്‍ അതാതു മേഖലയില്‍ ഉള്ളവര്‍ക്ക് മാത്രമേ അവകാശം ഉള്ളു എന്ന്നു പറഞ്ഞാല്‍ അത് എന്ത് ന്യായം? ജനാധിപത്യത്തിന്റെ തിരസ്കാരം ആണത്. ഈ നയം നടപ്പിലായാല്‍ വിഷമിക്കുക സിനിമ പ്രവര്‍ത്തകര്‍ തന്നെ ആയിരിക്കും. രാഷ്ട്രീയം, മാധ്യമം, സാഹിത്യം തുടങ്ങിയ ബഹുവിധ കാര്യങ്ങള്‍ കഥ തന്തുക്കള്‍ ആയി സ്വീകരിച്ചു സിനിമ കഥ മെനയാന്‍ ഉള്ള സ്വാതന്ത്ര്യം ഒറ്റ അടിക്കങ്ങു പോയിപ്പോവും. ഈ ജനാധിപത്യ രാജ്യത്തില്‍ ആര്‍ക്കും ഇതു പ്രശ്നത്തില്‍ ഇടപെടാനും അഭിപ്രായം പറയാനും ഉള്ള സ്വാതന്ത്ര്യവും അവകാശവും ഉണ്ട്. പ്രത്യേകിച്ച് അഴീക്കൊടിനുണ്ട്. കേരളം വായ തുറക്കാന്‍ മടിച്ചു നിന്ന സന്ദര്‍ഭങ്ങളില്‍ ഒക്കെയും തീക്ഷ്ണ പ്രതികരണങ്ങളിലൂടെ മലയാളിയുടെ മാനം രക്ഷിച്ച മഹാന്‍ ആണ് അദേഹം. തളരാത്ത ധീരതയുടെ പ്രതീകം. ഈ അവകാശം കേരളം അദേഹത്തിന് പതിച്ചു നല്‍കിയതാണ്. ആ അഭിപ്രായങ്ങളോട് നിങ്ങള്ക്ക് വിസമ്മതം ആണ് എങ്കില്‍ അത് സ്വീകരിക്കേണ്ടതില്ല. പക്ഷെ അതിനെ അവമാതിക്കരുത്. പൊട്ട ചോദ്യങ്ങള്‍ ചോദിച്ചു സ്വയം അപഹാസ്യര്‍ ആവരുത്.
അഴീക്കോട് ഇഷ്ടപ്പെടുന്ന നടന്‍ മോഹന്‍ ലാല്‍ ആണ്. ചില സ്വകാര്യ സംഭാഷണ വേളകളില്‍ അദേഹം അത് വ്യക്തമാക്കിയിട്ടുണ്ട്. ലാലിന്റെ അഭിനയത്തിന്റെ പ്രത്യേകതകളെ കുറിച്ച് തികച്ചും താത്വികമായ ചില നിരീക്ഷണങ്ങള്‍ അദേഹം നടത്തിയതും ഞാന്‍ ഓര്‍ക്കുന്നു. പിന്നെ ഇവിടെ പെട്ടന്നുള്ള ഒരു പ്രകോപന ഹേതു ലാലിന്റെ പരസ്യങ്ങളിലെ അഭിനയത്തെ മാഷ് വിമര്‍ശിച്ച്ചതാവാം. പണത്തില്‍ തൊട്ടു കളിച്ചപ്പോള്‍ ലാല്‍ പിണങ്ങി. ഭൌതിക സൌകര്യന്ളില്‍ നിന്നും വിടുതല്‍ നേടി ജീവിക്കുന്ന അഴീക്കോടും, അതില്‍ ആണ്ടു മുങ്ങി ജീവിക്കുന്ന ലാലും തമ്മിലുള്ള വ്യത്യാസം സ്പഷ്ടം. അഴീക്കോട് കളിച്ചു ജയിച്ചു വന്ന വഴി വേറെ. ലാല്‍ വന്ന വഴി വേറെ. പൊള്ളും ചില അസ്വസ്ഥമായ ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍, ലാലിന് ആയാലും, മമ്മൂട്ടിക്ക് ആയാലും. അതുകൊണ്ട് വിട്ടുകള... പൊറുക്കാന്‍ ലാലും അഴീക്കോടും തയ്യാറാവണം. അഴീക്കൊടിനോട് എതിര്‍ത്തവര്‍ ആരായാലും, അവര്‍ പിന്നീട് ആ മനുഷ്യന്റെ കാല്‍ക്കല്‍ അടിയറവു പറഞ്ഞിട്ടുണ്ട്. സൗഹൃദം കൂടിയിട്ടുണ്ട്. പ്രായത്തെ ബഹുമാനിക്കാന്‍ മറക്കരുത് ലാല്‍.